മസ്‍ജിദു അലി (മുസ്വല്ല)

മസ്‍ജിദ് അലിയ്യ് ബ്‍നു അബീത്വാലിബ് (മുസ്വല്ല)

പരിപാവനമായ മസ്‍ജിദുന്നബവിയ്യയുടെ പടിഞ്ഞാറ് ഭാഗത്തേക്ക് ഏതാണ്ട് 500 മീറ്റര്‍ അകലെയായി തലയുയര്‍ത്തി നില്‍ക്കുന്ന ഏറെ ശ്രദ്ധേയമായ പള്ളിയാണ് മസ്ജിദ് അലി. ഒരഭിപ്രായപ്രകാരം, അല്ലാഹുവിന്റെ തിരുദൂതര്‍ സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങള്‍ ആദ്യമായി ചെറിയ-വലിയ പെരുന്നാള്‍ നിസ്‍കാരം നിര്‍വ്വഹിച്ച പാവനഭൂമികയിലാണ് ഇത് നിലകൊള്ളുന്നത്.

സയ്യിദുനാ അബൂഹുറൈറഃ(റ) പറയുന്നു : അല്ലാഹുവിന്റെ തിരുദൂതര്‍ സ്വല്ലല്ലാഹു അലൈഹി വസല്ലമ മദീനയില്‍ ആദ്യത്തെ ചെറിയ-വലിയ പെരുന്നാള്‍ നിസ്‍കാരങ്ങള്‍ നിര്‍വ്വഹിച്ചത് വാളുറക്കാരുടെ സമീപത്തുള്ള ഹകീം ബ്‍നുല്‍ അദ്ദാഇന്റെ വീട്ട് മുറ്റത്ത് വെച്ചായിരുന്നു .

ഈ ഹദീസ് ഉദ്ധരിച്ച ശേഷം അല്‍ വഫാഉല്‍ വഫാഇല്‍ ഇമാം സംഹൂദി(റ) രേഖപ്പെടുത്തുന്നു : തിരുദൂതര്‍ സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങള്‍ ആദ്യമായി പെരുന്നാള്‍ നിസ്‍കരിച്ചുവെന്ന് സൂചിപ്പിക്കട്ടെ, വാളുറകള്‍ വില്‍ക്കുകയും ഉണ്ടാക്കുകയും ചെയ്യുന്നവരുടെ സമീപത്തുള്ള സ്ഥലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അത് മസ്‍ജിദ് അലി എന്ന പേരില്‍ ഇന്ന് പ്രസിദ്ധമായ പള്ളിയാണെന്ന് വ്യക്തമായിരിക്കുന്നു .

ഈ പാവനഭൂമികയെ പില്‍ക്കാലത്ത് മൗലായ് ഉമര്‍ ബ്‍നു അബ്‍ദില്‍ അസീസ്(റ) മസ്‍ജിദാക്കി മാറ്റി. ചരിത്രത്തില്‍ പലപ്പോഴായി ഈ മസ്‍ജിദിന്റെ അറ്റുകുറ്റപ്പണികള്‍ തീര്‍ക്കപ്പെട്ടിട്ടുണ്ട്. 1990ല്‍ ഫഹദ് രാജാവിന്റെ ഭരണകാലത്താണ് അവസാനമായf ഇത് പുതുക്കിപ്പണിയപ്പെട്ടത്.

അല്‍ ഖലീഫതുര്‍റാഷിദ് മൗലായ് ഉസ്‍മാന്‍ ബ്‍നു അഫ്ഫാന്‍(റ) വീട്ടുതടങ്കലിലായ ഘട്ടത്തില്‍, ഈ സ്ഥലത്ത് വെച്ചാണ് അല്‍ ഖലീഫതുര്‍റാഷിദ് മൗലായ് അലിയ്യ് ബ്‍നു അബീത്വാലിബ്(റ) ജനങ്ങള്‍ക്ക് ഇമാമായി പെരുന്നാള്‍ നിസ്‍കാരം നിര്‍വ്വഹിച്ചത്. ഇക്കാരണത്താലാകാം മഹാനവര്‍കളുടെ നാമം ഈ മസ്‍ജിദിന് വന്നതെന്ന് ഇമാം സംഹൂദി(റ) തന്റെ ഖുലാസതുല്‍ വഫാഇല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.


Comments